മാലിന്യം തള്ളിയാല്‍ തടവും പിഴയും: ഓര്‍ഡിനൻസിന് അംഗീകാരം

പൊതുനിരത്തിലോ ജലാശയങ്ങളിലോ മാലിന്യം വലിച്ചെറിയുന്നവര്‍ക്ക് 1000 രൂപ മുതല്‍ 50,000 രൂപവരെ പിഴയും ആറു മാസം മുതല്‍ ഒരുവര്‍ഷം വരെ തടവും ലഭിക്കും. ഇതിനുള്ള കരട് ഓര്‍ഡിനൻസ് മന്ത്രിസഭ അംഗീകരിച്ചു.

വിസര്‍ജ്യവും ചവറും ഉള്‍പ്പെടെയുള്ള മാലിന്യം ജലാശയത്തിലോ ജലസ്രോതസ്സിലോ തള്ളുന്നവര്‍ക്കും കക്കൂസ് മാലിന്യം ഒഴുക്കുന്നവര്‍ക്കും 10,000 മുതല്‍ 50,000 രൂപ വരെ പിഴയും ആറുമുതല്‍ ഒരുവര്‍ഷംവരെ തടവും ഓര്‍ഡിനൻസില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. മാലിന്യം വലിച്ചെറിയുകയോ കത്തിക്കുകയോ കുഴിച്ചുമൂടുകയോ ചെയ്താലും 5000 രൂപ പിഴ ഈടാക്കും.




സാധാരണ നിയമലംഘനങ്ങള്‍ക്ക് 1000 മുതല്‍ 10,000 രൂപവരെ പിഴ തദ്ദേശ സെക്രട്ടറിക്ക് ഈടാക്കാം. മാലിന്യ നിക്ഷേപം സംബന്ധിച്ച്‌ വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം നല്‍കും. വിവരം തെറ്റാണെങ്കില്‍ 10,000 രൂപ പിഴ ഒടുക്കേണ്ടിവരും.

വീടുകളും സ്ഥാപനങ്ങളും മാലിന്യശേഖരണത്തിനുള്ള യൂസര്‍ഫീ നിര്‍ബന്ധമായും നല്‍കണം. നല്‍കാത്തവരില്‍നിന്ന് പിഴ ഈടാക്കാനുള്ള നിര്‍ദേശങ്ങള്‍ 2023-ലെ കേരള മുനിസിപ്പാലിറ്റി (ഭേദഗതി), കേരള പഞ്ചായത്ത് രാജ് (ഭേദഗതി) കരട് ഓര്‍ഡിനൻസുകളില്‍ ഉള്‍പ്പെടുത്തി. യൂസര്‍ഫീ നല്‍കിയില്ലെങ്കില്‍ മൂന്നു മാസം കഴിയുന്ന മുറയ്ക്ക് 50 ശതമാനം പിഴ സഹിതമാകും തുക ഈടാക്കുക. ആളൊഴിഞ്ഞ വീടുകളെ യൂസര്‍ഫീയില്‍ നിന്ന് ഒഴിവാക്കും.

നൂറിലധികം പേര്‍ പങ്കെടുക്കുന്ന പരിപാടിയോ ഒത്തുകൂടലോ ഉണ്ടെങ്കില്‍ മൂന്നു പ്രവൃത്തിദിവസം മുമ്പെങ്കിലും തദ്ദേശ സ്ഥാപനങ്ങളെ അറിയിക്കണം. പരിപാടിസ്ഥലത്ത് മാലിന്യം തരംതിരിച്ച്‌ ഏജൻസികള്‍ക്ക് കൈമാറുന്നുവെന്ന് തദ്ദേശസ്ഥാപനങ്ങള്‍ ഉറപ്പാക്കണം. മാലിന്യം നീക്കാനുള്ള ഫീസ് മുൻകൂറായി ഈടാക്കും.

മാലിന്യസംസ്കരണ പദ്ധതികള്‍ക്ക് സ്വകാര്യഭൂമി ഏറ്റെടുക്കാൻ അധികാരം നല്‍കുന്ന വ്യവസ്ഥയും ഓര്‍ഡിനൻസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പൊതുസ്ഥലത്ത് മാലിന്യം കൂടിക്കിടന്ന് പരിസ്ഥിതിപ്രശ്നം ഉണ്ടായാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ ശിക്ഷാ നടപടി നേരിടേണ്ടിവരും. നിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ പിഴ ചുമത്തും. കടകളും വാണിജ്യ സ്ഥാപനങ്ങളും പരിസരത്ത് മാലിന്യം വലിച്ചെറിയരുതെന്നും വ്യവസ്ഥയുണ്ട്.


Post a Comment

Previous Post Next Post
Paris
Paris