തിരുവനന്തപുരം: ഉമ്മൻചാണ്ടി അനുസ്മരണ യോഗവുമായി ബന്ധപ്പെട്ട് ഉയർന്ന മൈക്ക് വിവാദം അവസാനിപ്പിക്കാൻ മുഖ്യമന്ത്രിയുടെ ഇടപെടൽ. അനുസ്മരണ യോഗത്തിൽ താൻ സംസാരിക്കുമ്പോൾ മൈക്ക് തകരാറിലായ സംഭവത്തിൽ കേസ് വേണ്ടെന്നും സുരക്ഷാ പരിശോധന മതിയെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു. സംഭവത്തിൽ കേസെടുത്ത പൊലീസ് എഫ്ഐആറും രജിസ്റ്റർ ചെയ്തതിന് പിന്നാലെ സംഭവം വൻ വിവാദത്തിനാണ് വഴിതെളിച്ചത്. ഇതോടെയാണ് കേസ് വേണ്ടെന്ന് മുഖ്യമന്ത്രി തന്നെ പൊലീസിന് നിർദ്ദേശം നൽകിയിരിക്കുന്നത്.
ഉമ്മൻ ചാണ്ടി അനുസ്മരണത്തിന് മൈക്ക് തകരാറിലായതിനു കഴിഞ്ഞ ദിവസമാണു പൊലീസ് കേസെടുത്തത്. പ്രതി ആരെന്നു വ്യക്തമാക്കിയിട്ടില്ല. ആരും പരാതി നൽകാതെ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. മുഖ്യമന്ത്രി അനുശോചന പ്രസംഗത്തിനായി ഉപയോഗിച്ചിരുന്ന മൈക്കിൽ ഹൗളിങ് വരുത്തി പ്രസംഗത്തിന് തടസ്സം വരുത്തി. അത് പൊതുസുരക്ഷയെ ബാധിക്കത്തക്ക വിധത്തിൽ പ്രവർത്തിപ്പിച്ച് പ്രതി കേരള പൊലീസ് ആക്ട് 2011, 118 (ഇ) വകുപ്പ് പ്രകാരമുള്ള കുറ്റം ചെയ്തിരിക്കുന്നുവെന്നും എഫ്ഐആറിൽ പറയുന്നു. ബോധപൂർവം പൊതുസുരക്ഷയെ ബാധിക്കുന്ന വിധം പ്രവർത്തിക്കുന്നതിനാണ് 118 (ഇ) വകുപ്പ് ചുമത്തുന്നത്. മുൻപും പല വേദികളിലും മുഖ്യമന്ത്രി പ്രസംഗിച്ചപ്പോൾ മൈക്ക് തകരാറായിട്ടുണ്ടെങ്കിലും പൊതുസുരക്ഷയെ ബാധിക്കുന്ന സംഭവമായി ചിത്രീകരിച്ചു കേസെടുത്തിട്ടില്ല

Post a Comment