സംസ്ഥാനത്ത് 16 ദിവസത്തിനിടെ അഞ്ച് ഇടിമിന്നൽ അപകട മരണം

വീണ്ടും ഇടിമിന്നലിൽ ഒരാൾ മരിച്ചതിന്‍റെ ഞെട്ടലിലാണ് കൊടുവള്ളി നിവാസികൾ. സംസ്ഥാനത്ത് 16 ദിവസത്തിനിടെ ഇടിമിന്നലേറ്റ് അഞ്ചാമത്തെ മരണമാണ് ഇന്നലെ കൊടുവള്ളിയിൽ റിപ്പോർട്ട് ചെയ്തത്. കൊടുവള്ളി പുത്തലത്ത് ബിച്ചമ്മദിന്റെ മകന്‍ കക്കോടന്‍ നസീര്‍ (42) ആണ് മരിച്ചത്. ഒരാഴ്ചയ്ക്കിടെ കൊടുവള്ളിയിൽ രണ്ടാമത്തെയാളാണ് ഇടിമിന്നലേറ്റ് മരിക്കുന്നത്.




ഇന്നലെ ഉച്ചക്ക് പന്ത്രണ്ടരയോടെ കിഴക്കോത്ത് പരപ്പാറയിൽ വില്‍പ്പനക്കുള്ള വീട് നോക്കാനായി എത്തിയപ്പോഴാണ് മിന്നലേറ്റത്. ഉടന്‍ തന്നെ കൂടെയുണ്ടായിരുന്നവരും നാട്ടുകാരും ചേര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

സംസ്ഥാനത്ത് അടുത്തിടെ ഇടിമിന്നലേറ്റുള്ള മരണങ്ങൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഇക്കഴിഞ്ഞ ജൂൺ മൂന്നിന് വയനാട് മേപ്പാടി സ്വദേശി ചെമ്പോത്തറ കല്ലുമലയി ഊരിലെ സിമി ഇടിമിന്നലേറ്റ് മരിച്ചിരന്നു. വൈകിട്ട് അതിശക്തമായ മഴയോടു കൂടിയുണ്ടായ ഇടിമിന്നലിലാണ് അപകടമുണ്ടായത്. സിമിയെ ഉടൻ തന്നെ കൽപ്പറ്റ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ജൂൺ ഒന്നിന് തൊടുപുഴയിൽ ഇടവെട്ടി പാറമടയിലെ താൽക്കാലിക ഷെഡിൽ നിന്ന് ഇടിമിന്നലേറ്റയാൾ മരിച്ചിരുന്നു. പൂപ്പാറ സ്വദേശി രാജ ചികിത്സയിലിരിക്കേ മരിച്ചത്. എട്ട് പേർക്കായിരുന്നു ഇവിടെ ഇടിമിന്നലേറ്റത്. ജോലിക്ക് ശേഷം തൊഴിലാളികൾ ഷെഡിൽ വിശ്രമിക്കുമ്പോഴാണ് ഇടിമിന്നൽ ഉണ്ടായത്.

മെയ് 30 ന് മുമ്പ് കോഴിക്കോട് കൊടുവള്ളി കിഴക്കോത്ത് കാരമ്പാറമ്മല്‍ നെല്ലാങ്കണ്ടി വീട്ടില്‍ പ്രകാശന്റെ ഭാര്യ ഷീബ(38) ഇടിമിന്നലേറ്റ് മരിച്ചിരുന്നു. വീടിന് പുറത്തു നിൽക്കുമ്പോഴായിരുന്നു ഷീബയ്ക്ക് മിന്നലേറ്റത്.

മെയ് 22 ന് കോട്ടയം കോട്ടയത്ത് ഗൃഹനാഥനും ഇടിമിന്നലേറ്റ് മരിച്ചിരുന്നു. കാഞ്ഞിരപ്പള്ളി തമ്പലക്കാട് തേക്കടക്കവല മറ്റത്തില്‍ പീതാംബരന്‍ (64) ആണ് മരിച്ചത്. വൈകിട്ട് വീട്ടുമുറ്റത്ത് ഇരിക്കുമ്പോഴായിരുന്നു അപകടം.

രാജ്യത്ത് ഇടിമിന്നൽ മൂലമുണ്ടാകുന്ന മരണങ്ങളിൽ വർധനവുണ്ടാകുന്നുവെന്നാണ് കഴിഞ്ഞ വർഷം പുറത്തിറങ്ങിയ പഠനം ചൂണ്ടിക്കാട്ടുന്നത്. 2020-നും 2021-നും ഇടയിൽ ഇടിമിന്നൽ മൂലം രാജ്യത്ത് 1,697 മരണങ്ങൾക്ക് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ഇടിമിന്നൽ ജാഗ്രതാ നിർദേശങ്ങൾ

പൊതു നിർദേശങ്ങൾ

ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക.

 മഴക്കാറ് കാണുമ്പോൾ തുണികൾ എടുക്കാൻ ടെറസിലേക്കോ, മുറ്റത്തക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.

 ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക.

ജനലും വാതിലും അടച്ചിടുക.

ലോഹ വസ്തുക്കളുടെ സ്പർശനമോ സാമീപ്യമോ പാടില്ല. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഒഴിവാക്കുക.

 ടെലിഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കാൻ ശ്രമിക്കുക.

 ഇടിമിന്നലുള്ള സമയത്ത്‌ കുളിക്കുന്നത്‌ ഒഴിവാക്കുക.

 കഴിയുന്നത്ര ഗൃഹാന്തർ ഭാഗത്ത്‌ ഭിത്തിയിലോ തറയിലോ സ്പർശിക്കാതെ ഇരിക്കുക.

ഇടിമിന്നലുള്ള സമയത്ത്‌ ടെറസ്സിലോ മറ്റ്‌ ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷ കൊമ്പിലോ ഇരിക്കുന്നത്‌ അപകടകരമാണ്‌.

 വീടിനു പുറത്താണങ്കിൽ വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്‌.

വാഹനത്തിനുള്ളിൽ ആണങ്കിൽ തുറസ്സായ സ്ഥലത്ത്‌ നിർത്തി, ലോഹ ഭാഗങ്ങളിൽ സ്പർശിക്കാതെ ഇരിക്കണം.

 ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയത്തിൽ ഇറങ്ങുവാൻ പാടില്ല.

 പട്ടം പറത്തുവാൻ പാടില്ല.

തുറസ്സായ സ്ഥലത്താണങ്കിൽ പാദങ്ങൾ ചേർത്തുവച്ച്‌ തല കാൽ മുട്ടുകൾക്ക്‌ ഇടയിൽ ഒതുക്കി പന്തുപോലെ ഉരുണ്ട്‌ ഇരിക്കുക.

 ഇടിമിന്നലുള്ള സമയം പുറത്ത്‌ അയയിൽ കിടക്കുന്ന നനഞ്ഞ വസ്ത്രങ്ങൾ എടുക്കാതിരിക്കുക.

 ഇടിമിന്നലിൽ നിന്ന് സുരക്ഷിതമാക്കാൻ കെട്ടിടങ്ങൾക്കു മുകളിൽ മിന്നൽ ചാലകം സ്ഥാപിക്കാം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സർജ്ജ്‌ പ്രോട്ടക്ടര്‍ ഘടിപ്പിക്കാം.

മിന്നലിന്റെ ആഘാതത്താൽ പൊള്ളൽ ഏൽക്കുകയോ കാഴ്ച്ചയോ കേൾവിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിക്കയോ ചെയ്യാം. മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തിൽ വൈദ്യുത പ്രവാഹം ഇല്ല എന്ന് മനസ്സിലാക്കണം. അതിനാൽ മിന്നലേറ്റ ആളിന്‌ പ്രഥമ ശുശ്രൂഷ നൽകുവാൻ മടിക്കരുത്‌. മിന്നൽ ഏറ്റാല്‍ ആദ്യ മുപ്പത്‌ സെക്കൻഡ് ജീവൻ രക്ഷിക്കാനുള്ള സുവർണ്ണ നിമിഷങ്ങളാണ്‌
 വളര്‍ത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് ഈ സമയത്ത് കെട്ടരുത്. അവയെ അഴിക്കുവാനും സുരക്ഷിതമായി മാറ്റി കെട്ടുവാനും മഴ മേഘം കാണുമ്പോള്‍ തുറസായ സ്ഥലത്തെക്ക് പോകരുത്.

Post a Comment

Previous Post Next Post
Paris
Paris