ശക്തമായ പോരാട്ടത്തിന് കര്‍ണാടകം: ഇന്ന് നിശബ്ദ പ്രചാരണം, നാളെ വോട്ടെടുപ്പ്


ബെംഗലൂരു: കര്‍ണാടകയില്‍ ഇന്ന് നിശബ്ദ പ്രചാരണം. ആവേശം നിറഞ്ഞ കൊട്ടിക്കലാശത്തിനൊടുവില്‍ ഓരോ വീട്ടിലും കയറി വോട്ടുറപ്പിക്കാനുള്ള ശ്രമമാകും സ്ഥാനാര്‍ത്ഥികള്‍ നടത്തുക.നിശ്ശബ്ദ പ്രചാരണ ദിവസം മുന്‍കൂര്‍ അനുമതിയില്ലാതെ പത്രങ്ങളിലടക്കം പരസ്യം നല്‍കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പാര്‍ട്ടികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അവസാന ഘട്ടത്തില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ ബിജെപിയുടെ പ്രചാരണത്തിന് നേതൃത്വം നല്‍കിയപ്പോള്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും കോണ്‍ഗ്രസ് റാലികളില്‍ സജീവമായി പങ്കെടുത്തിരുന്നു.




ഇന്നലെ കൊട്ടിക്കലാശ ദിവസം പരസ്പരം ആരോപണങ്ങളുന്നയിച്ച്‌ കോണ്‍ഗ്രസും ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. കര്‍ണാടകയുടെ പരമാധികാരത്തിന് മേല്‍ കൈകടത്താന്‍ ഒരു ശക്തിയെയും അനുവദിക്കില്ലെന്ന സോണിയാ ഗാന്ധിയുടെ പ്രസ്താവന ഇന്ത്യാ വിരുദ്ധമാണെന്ന് കാട്ടി കേന്ദ്രമന്ത്രി ശോഭാ കരന്തലജെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. കര്‍ണാടകയെ ഇന്ത്യയില്‍ നിന്ന് ഭിന്നിപ്പിക്കാനാണ് ടുക്ഡേ ടുക്ഡേ ഗ്യാംഗില്‍ ഉള്‍പ്പെട്ട കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദി മൈസുരുവില്‍ പ്രസംഗിച്ചിരുന്നു. മോദിയുടെ പ്രസംഗത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് കോണ്‍ഗ്രസും പരാതി നല്‍കി. രാജ്യവിരുദ്ധ പരാമര്‍ശം കോണ്‍ഗ്രസ് നടത്തിയെന്ന വ്യാജ ആരോപണം മോദി ഉന്നയിച്ചുവെന്നും നടപടി വേണമെന്നും ആവശ്യപ്പെട്ടായിരുന്നു പരാതി. ഇന്നലെ ബെംഗളുരു നഗരത്തില്‍ നടന്ന പ്രിയങ്ക ഗാന്ധിയുടെ റോഡ് ഷോയില്‍ സ്ത്രീകള്‍ അടക്കം പതിനായിരക്കണക്കിന് പേരാണ് അണിനിരന്നത്. രാഹുല്‍ ഗാന്ധിയാകട്ടെ നഗരത്തില്‍ അസംഘടിത മേഖലയിലെ തൊഴിലാളികളുമായും സ്വിഗ്ഗി, സൊമാറ്റോ ഡെലിവറി തൊഴിലാളികളുമായും കൂടിക്കാഴ്ചകള്‍ നടത്തി. ഇന്നലെയും ഇന്നുമായി നിരവധി പ്രചാരണ യോഗങ്ങളാണ് കോണ്‍ഗ്രസും ബിജെപിയും ബെംഗലൂരു നഗരം കേന്ദ്രീകരിച്ച്‌ നടത്തിയത്.

Post a Comment

Previous Post Next Post
Paris
Paris