സാരംഗിന് ഫുൾ എ പ്ലസ്; വിജയത്തിളക്കത്തിലും കണ്ണീർ നനവ്


അകാലത്തിൽ മരണമടഞ്ഞപ്പോഴും പത്തുപേർക്ക് ഉയിരേകിയ ആറ്റിങ്ങൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥി ബി.ആർ.സാരംഗിന് 10–ാം ക്ലാസിൽ എല്ലാ വിഷയത്തിനും എ പ്ലസ്. ഗ്രേസ് മാർക്കില്ലാതെയാണ് സാരംഗ് എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയത്. 122913 ആയിരുന്നു സാരംഗിന്റെ റജിസ്ട്രേഷൻ നമ്പർ. എസ്എസ്എൽസി പരീക്ഷാ ഫലം കാത്തിരിക്കെ അപകടത്തിൽ പരുക്കേറ്റു ചികിത്സയിലായിരുന്ന സാരംഗിന്റെ മരണം ബുധനാഴ്ച രാവിലെയാണ് സ്ഥിരീകരിച്ചത്.




വലിയ ഫുട്ബാൾ താരമായിരുന്നു സാരംഗ്. ദുഖത്തിനിടയിലും അവയവദാനം നടത്താൻ സാരംഗിന്റെ കുടുംബം സന്നദ്ധരായി. ആറു പേർക്കാണ് അവയവങ്ങൾ ദാനം ചെയ്തത്. കുടുംബത്തിന്റെ സന്നദ്ധതയെ അഭിനന്ദിക്കുന്നു. അവരുടെ ദുഖത്തിൽ പങ്കുചേരുന്നു’ : മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.

കരവാരം വഞ്ചിയൂർ നടക്കാപറമ്പ് നികുഞ്ജത്തിൽ ബനീഷ് കുമാറിന്റെയും രജനിയുടെയും മകൻ സാരംഗ് കഴിഞ്ഞ ആറിന് വൈകിട്ട് മൂന്നുമണിക്ക് അമ്മയോടൊപ്പം ഓട്ടോറിക്ഷയിൽ സഞ്ചരിക്കുമ്പോൾ തോട്ടക്കാട് വടക്കോട്ടുകാവ് കുന്നത്തുകോണം പാലത്തിനു സമീപത്തായിരുന്നു അപകടമുണ്ടായത്.

മകനെ നഷ്ടമായതിന്റെ തീരാവേദനയിലും അവന്റെ അവയവങ്ങൾ ദാനം ചെയ്യാൻ മാതാപിതാക്കൾ സമ്മതം നൽകിയിരുന്നു. സാരംഗിന്റെ കണ്ണുകൾ, കരൾ, ഹൃദയം, മജ്ജ തുടങ്ങിയവ 10 പേർക്കായി ദാനം ചെയ്യാൻ മാതാപിതാക്കൾ സമ്മതം നൽകിയതോടെ അതിനുള്ള നടപടികൾ പുരോഗമിക്കുമ്പോഴാണ് എസ്എസ്എൽസി പരീക്ഷാഫലം പുറത്തുവന്നത്. കോട്ടയം സ്വദേശിയായ കുട്ടിക്കുവേണ്ടി സാരംഗിന്റെ ഹൃദയം കഴിഞ്ഞ ദിവസം തന്നെ കൊണ്ടുപോയിരുന്നു.

പഠിക്കാൻ മിടുക്കനായിരുന്നു സാരംഗെന്ന് അധ്യാപകർ പറയുന്നു. പഠനത്തിനൊപ്പം ഫുട്ബാളിനെയും പ്രണയിച്ചു. മികച്ച ഒരു ഫുട്ബാൾ കളിക്കാരൻ ആകണമെന്നായിരുന്നു സാരംഗിന്റെ ആഗ്രഹമെന്ന് അധ്യാപകർ പറയുന്നു. റൊണാൾഡോ ആയിരുന്നു ഇഷ്ടതാരം. പരുക്കേറ്റ് ആശുപത്രിയിൽ കഴിഞ്ഞിരുന്ന സാരംഗ് ഓർമ തെളിഞ്ഞപ്പോൾ ഫുട്ബാൾ കിറ്റ് ആവശ്യപ്പെട്ടിരുന്നു.

നടപടിക്രമങ്ങൾ പൂർത്തിയാക്കി ഉച്ചയ്ക്കുശേഷം മൃതദേഹം സ്കൂളിൽ പൊതുദർശനത്തിനു വച്ചു. വിദേശത്തുള്ള ബന്ധു വാങ്ങി നൽകിയ ഫുട്ബാൾ ജഴ്സി അണിഞ്ഞാണ് സാരംഗിന്റെ ശരീരം സ്കൂളിലും വീട്ടിലും എത്തിച്ചത്.

Post a Comment

Previous Post Next Post
Paris
Paris