തിരുവനന്തപുരം: നായകളുടെയും പൂച്ചകളുടെയും ആക്രമണം വര്‍ധിച്ച സാഹചര്യത്തില്‍ തദ്ദേശ ഭരണ മന്ത്രി എം.വി.ഗോവിന്ദന്‍, ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്, മൃഗസംരക്ഷണ മന്ത്രി ജെ.ചിഞ്ചു റാണി എന്നിവരുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. പേവിഷബാധ നിയന്ത്രിക്കാന്‍ മൂന്ന് വകുപ്പുകളും ചേര്‍ന്ന് കര്‍മ പദ്ധതി ആവിഷ്‌ക്കരിച്ച് നടപ്പിലാക്കാന്‍ യോഗത്തിൽ തീരുമാനിച്ചു.
തെരുവുനായകളുടെ വന്ധ്യംകരണം വ്യാപകമായി നടപ്പാക്കും. ഇതോടൊപ്പം വാക്‌സിനേഷനും നടത്തും. വളത്തുനായകളുടെ വാക്‌സിനേഷനും ലൈസന്‍സും നിര്‍ബന്ധമായും നടപ്പിലാക്കുന്നു എന്നുറപ്പാക്കും. ഓരോ ബ്ലോക്കിലും ഓരോ വന്ധ്യംകരണ സെന്ററുകള്‍ സ്ഥാപിക്കും. പല ജില്ലകളിലും നായകളുടെ ആക്രമണം മൂന്നിരട്ടിയോളം വര്‍ധിച്ചിട്ടുണ്ട്. അതിനാൽ വാക്‌സീനെടുക്കുന്നതിന് വിമുഖത പാടില്ല.
പേവിഷബാധ മൂലമുള്ള മരണം ഒഴിവാക്കാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതാണ്. ഇതിന് പൊതുജനങ്ങളുടെ പങ്കാളിത്തവും അവബോധവും പ്രധാനമാണ്. ശക്തമായ ബോധവൽകരണം നടത്തും. മുഖത്തും കൈകളിലും കടിയേല്‍ക്കുന്നത് പെട്ടന്ന് പേവിഷബാധയേല്‍ക്കാന്‍ കാരണമാകുന്നു. അതാണ് പലപ്പോഴും മരണത്തിലേക്ക് നയിക്കുന്നത്.
എല്ലാ പ്രധാന ആശുപത്രികളിലും വാക്‌സീന്‍ ഉറപ്പ് വരുത്തും. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ യോഗം വിളിച്ചു ചേര്‍ത്ത് പരമാവധി നായകള്‍ക്ക് മൃഗ സംരക്ഷണ വകുപ്പ് വാക്‌സീന്‍ എടുക്കും. പേവിഷബാധ നിയന്ത്രിക്കാന്‍ വിവിധ വകുപ്പുകള്‍ ഏകോപിച്ച് പ്രവര്‍ത്തിക്കാനും തീരുമാനിച്ചു.

Post a Comment