ഗൂഢാലോചനക്കേസ്; 6 ഫോണുകളും കോടതിയ്ക്ക് കൈമാറി


ഗൂഢാലോചനക്കേസിൽ നടൻ ദിലീപിൻ്റെ 6 ഫോണുകളും ഹൈക്കോടതിയ്ക്ക് കൈമാറി. രാവിലെ 10.15ന് ദിലീപിന്റെ കൈവശമുള്ള 6 ഫോണുകൾ ഹൈക്കോടതി രജിസ്ട്രാർ ജനറലിന് കൈമാറണമെന്ന് ജസ്റ്റിസ് പി. ഗോപിനാഥന്റെ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് പ്രതി ഫോണുകൾ കൈമാറിയത്. അതേസമയം, നാലാം നമ്പർ ഫോൺ പ്രോസിക്യൂഷൻ ആവശ്യപ്പെടും. ഫോണുകൾ പരിശോധിക്കാനുള്ള ഏജൻസിയെ ഹൈക്കോടതി തീരുമാനിച്ചേക്കും.




ദിലീപ് ഫോൺ കൈമാറാൻ തയാറാകാത്തതിന് പിന്നിൽ വ്യക്തമായ പദ്ധതിയെന്ന് ക്രൈംബ്രാഞ്ച് ആരോപിച്ചിരുന്നു. നടിയെ ആക്രമിച്ച കേസിലെ തെളിവുകൾ പുറത്ത് വരാതിരിക്കാനുള്ള ശ്രമമായിരുന്നുവെന്ന് ക്രൈംബ്രാഞ്ച് പറയുന്നു. ഫോൺ നൽകിയാൽ നടിയെ ആക്രമിച്ച കേസിലെ അട്ടിമറി പുറത്ത് വരുമെന്ന് ദിലീപിന് ആശങ്കയുണ്ടായിരുന്നുവെന്നും ക്രൈംബ്രാഞ്ച് ചൂണ്ടിക്കാട്ടി.

ക്രൈം ബ്രാഞ്ച് ആവശ്യപ്പെട്ട ഫോണുകളിൽ ചിലത് പ്രതികൾ ഒരു വർഷത്തിലധികമായി ഉപയോഗിക്കുന്നവയാണ്. നടിയെ ആക്രമിച്ച കേസിൽ സാക്ഷികളെ സ്വാധീനിക്കാൻ ഇവ ഉപയോഗിച്ചെന്നാണ് ക്രൈംബ്രാഞ്ചിന്റെ വിലയിരുത്തിൽ. ഫോൺ ലഭിച്ചാൽ നടിയെ ആക്രമിച്ച കേസിലടക്കം കൂടുതൽ തെളിവ് കണ്ടെത്താനാകുമെന്ന് അന്വേഷണ സംഘം പറയുന്നു.

നടിയെ ആക്രമിച്ച കേസ് പ്രതി ദിലീപ് ഉയോ​ഗിച്ചിരുന്ന ഫോണുകളുടെ കോൾ ഡീറ്റയിൽസിന്റെ മുഴുവൻ കണക്കും ക്രൈം ബ്രാഞ്ച് ശേഖരിക്കുകയാണ്. ഫോണുകളിൽ ഒന്നിൽ ( സീരിയൽ നമ്പർ 2) നിന്ന് വിളിച്ചത് 12100 കോളുകളാണ്. ഹാജരാക്കില്ലെന്ന് പറഞ്ഞ ഫോണിൽ (സീരിയൽ നമ്പർ 4 ) നിന്ന് വിളിച്ചത് ആറ് കോളുകൾ മാത്രമാണ്. അതിന് ശേഷം ഫോൺ സ്വിച്ച് ഓഫ് ആവുകയായിരുന്നു. ഈ ഫോൺ കോൾ വിവരങ്ങൾ കൂടുതൽ സംശയം ജനിപ്പിക്കുന്നതാണ്. ഫോണുകൾ ലഭിച്ചാൽ മറ്റ് സിം കാർഡ് ഉപയോഗിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കും. ദിലീപിന്റെ കൈവശം ഏഴ് ഫോണുകൾ മാത്രമാകില്ലെന്നാണ് ക്രൈം ബ്രാഞ്ച് അനുമാനം.

അതേസമയം, വേങ്ങരയിലെ യുവനേതാവിനെ പറ്റിയുള്ള വിവരം അറിയാൻ കാവ്യാ മാധവന്റെ ഫോൺ പരിശോധിക്കണമെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ പറയുന്നു. ട്വന്റിഫോറിനോടായിരുന്നു ബാലചന്ദ്രകുമാറിന്റെ പ്രതികരണം. ദിലീപ് ആ സമയത്ത് ഉപയോ​ഗിച്ചിരുന്നത് കാവ്യാ മാധവന്റെ ഫോൺ ആയിരുന്നുവെന്നും ബാലചന്ദ്രകുമാർ ആരോപിക്കുന്നു.

Post a Comment

Previous Post Next Post
Paris
Paris