ന്യൂഡല്‍ഹി: വയനാട് തുരങ്കപാതക്ക് അനുമതി നിഷേധിച്ച് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം. കോഴിക്കോട്-വയനാട് ജില്ലകളിലൂടെയാണ് പാതകടന്ന് പോകുന്നത്.
പശ്ചിമഘട്ടത്തിലെ പരിസ്ഥിതിലോല മേഖലകളിലൂടെയാണ് പാത കടന്നുപോകുന്നതെന്നും വയനാട് കഴിഞ്ഞ വർഷം ഉരുള്‍പൊട്ടലുണ്ടായ സ്ഥലം പാതകടന്നുപോകുന്ന സ്ഥലത്തിന് സമീപത്താണെന്നും പരിസ്ഥിതി മന്ത്രാലയത്തിന്റെ വിദഗ്ധ സമിതി വിലയിരുത്തി.
വയനാട് തുരങ്കപാത നിർമാണത്തിന് മുന്നോടിയായി നടത്തിയ ജിയോളജി, ഉരുള്‍പ്പൊട്ടല്‍, വാട്ടർ ഡ്രെയിനേജ് എന്നിവയുമായി ബന്ധപ്പെട്ട് പഠനഫലങ്ങളുടെ റിപ്പോർട്ടും സമിതി തേടിയിട്ടുണ്ട്. ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും തടയാൻ തുരങ്കപാത നിർമിക്കുമ്പോള്‍ സ്വീകരിക്കാൻ ഒരുങ്ങുന്ന നടപടികളും വിശദീകരിക്കാൻ സമിതി ആവശ്യപ്പെട്ടിട്ടുണ്ട്.
2,134 കോടിയുടെ തുരങ്കപാതക്കാണ് കേന്ദ്രസർക്കാർ അനുമതി നല്‍കിയിരിക്കുന്നത്. ആനക്കാംപൊയില്‍-മുത്തൻപുഴ, മറിപ്പുഴ റോഡിനെ മേപ്പാടി-കല്ലാടി-ചൂരൽമല റോഡുമായി ബന്ധിപ്പിക്കുന്ന നാല് വരി ഹൈവേയാണ് സർക്കാർ മുന്നോട്ട് വെച്ചിരിക്കുന്നത്. വടക്കൻ കേരളവും കർണാടകയും തമ്മിലുള്ള റോഡ് ബന്ധം ഇതിലൂടെ മെച്ചപ്പെടുമെന്നാണ് പ്രതീക്ഷ.
8.75 കിലോ മീറ്റർ തുരങ്കപാതക്ക് മാർച്ചില്‍ സംസ്ഥാന വിദഗ്ധസമിതി അംഗീകാരം നല്‍കിയിരുന്നു. 25 വ്യവസ്ഥകളോടെയാണ് സംസ്ഥാന വിദഗ്ധസമിതി അംഗീകാരം പാതക്ക് അംഗീകാരം നല്‍കിയത്. ഉരുള്‍പൊട്ടല്‍ മേഖലകളുടെ മാപ്പിങ്, ആനകള്‍ക്ക് കടന്ന് പോകാനുള്ള പ്രത്യേക സംവിധാനം എന്നിവയെല്ലാം ഒരുക്കണമെന്ന് സമിതി നിർദേശം നല്‍കിയിരുന്നു.

Post a Comment